ചെറുതോണി: നാഗ്പൂരിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സുവർണ്ണനേട്ടവുമായി ഇടുക്കിയുടെ സ്വന്തം ജേക്കബ് പിണക്കാട്ടും ജിൻസി ലാലുവും. 100 കിലോ സീനിയർ വിഭാഗത്തിൽ ലെഫ്റ്റ് ഹാൻഡിനും റൈറ്റ് ഹാൻഡിനും ജേക്കബ് വിജയം നേടി. 1981 മുതൽ മത്സര രംഗത്തുള്ള ജേക്കബ് 1988ലും 1993ലും നാഷണൽ അവാർഡ് നേടിയിട്ടുണ്ട്. പഞ്ചഗുസ്തി കൂടാതെ വോളിബോൾ, വടംവലി, കബഡി എന്നീ കായിക ഇനങ്ങളിലും ജേക്കബ് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. വടംവലിയിൽ കേരളത്തെ പ്രതിനിധീകരിച്ച് മുംബെയ്, ദില്ലി, ജലന്ധർ, ഭോപ്പാൽ എന്നിവിടങ്ങളിൽ മത്സരത്തിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്. സെന്റ് മേരീസ് മുട്ടം എന്ന ടീമിന്റെ അമരക്കാരനായി 25 വർഷത്തോളം പ്രവർത്തിച്ചു. കമ്പഡി, വോളിബോൾ, പഞ്ചഗുസ്തി എന്നീ മത്സരങ്ങളുടെ റഫറിയായി ജില്ലയിലും ജില്ലയ്ക്ക് പുറത്തും പ്രവർത്തിക്കുന്നതോടൊപ്പം ധാരാളം വിദ്യാർത്ഥികൾക്ക് പരിശീലനവും നൽകുന്നുണ്ട്.
സീനിയർ, മാസ്റ്റേഴ്സ് എന്നീ വിഭാഗത്തിലാണ് ജിൻസി സ്വർണ്ണ നേട്ടം വാരിക്കൂട്ടിയത്. സീനിയർ 80 കിലോ വിഭാഗത്തിൽ റൈറ്റ് ഹാൻഡിന് ഒന്നാം സ്ഥാനവും ലെഫ്റ്റ് ഹാൻഡിന് രണ്ടാം സ്ഥാനവും നേടി. 2014ൽ കന്നി മത്സരത്തിൽ തന്നെ ജില്ലയിലും സംസ്ഥാനത്തും ദേശീയ തലത്തിലും ഒന്നാം സ്ഥാനക്കാരിയായി. തുടർന്നുള്ള ഏഴ് വർഷവും ഒന്നാം സ്ഥാനത്തെത്തി. മൂന്ന് വർഷം തുടർച്ചയായി ചാമ്പ്യൻ ഓഫ് ചാമ്പ്യനായി. ദേശീയ തലത്തിൽ പഞ്ചഗുസ്തിയിൽ റഫറിയായി പ്രവർത്തിച്ചു വരുന്നു. മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ വിദ്യാർത്ഥിനിയായ മകൾ ആൻസ ലെറ്റും പഞ്ചഗുസ്തിയിൽ ദേശീയ താരമാണ്. 65 കിലോ വിഭാഗത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയിട്ടുണ്ട്. 2024 ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന പ്രീ പഞ്ച് ലീഗിൽ മത്സരിക്കാൻ ചെറുതോണി ഗ്ലാഡിയേറ്റർ ഫിറ്റ്നെസ് സെന്റർ മാസ്റ്റർ അനൂപ് മാത്യുവിന്റെ കീഴിൽ ശക്തമായ പരിശീലനത്തിലാണ് ജിൻസി. ഭർത്താവ് ലാലു കരേട്ടാ മാസ്റ്ററും കായിക പരിശീലകനുമാണ്.